ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ 45 വയസുള്ള മകൻ നിഷാന്ത് കുമാർ ഉൾപ്പെടെ 32 മന്ത്രിമാരെ ഉൾപ്പെടുത്തി ബിഹാറിൽ സാമ്രാട്ട് ചൗധരി മന്ത്രിസഭ വികസിപ്പിച്ചു.
പാറ്റ്നയിലെ ഗാന്ധി മൈതാനിയിൽ ഇന്നലെ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
രാജ്യസഭാംഗമായി പോകുന്നതിനും ബിജെപിക്ക് മുഖ്യമന്ത്രിസ്ഥാനം കൈമാറുന്നതിനുമായി കഴിഞ്ഞ മാസം രാജിവച്ച നിതീഷിന്റെ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും പുതിയ മന്ത്രിസഭയിലും അംഗങ്ങളാണ്.
നിഷാന്ത് അടക്കം മൂന്നു മന്ത്രിമാർ നേതാക്കളുടെ മക്കളാണ്. വിജയ് കുമാർ ചൗധരിയും ബിജേന്ദ്ര പ്രസാദ് യാദവും മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയോടൊപ്പം കഴിഞ്ഞമാസം ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. സാമ്രാട്ട് മന്ത്രിസഭ കഴിഞ്ഞ മാസം 243 അംഗ നിയമസഭയിൽ വിശ്വാസവോട്ട് നേടുകയും ചെയ്തു.
ഏറ്റവും വലിയ ഒറ്റകക്ഷിയായ (89 എംഎൽഎമാർ) ബിജെപിയിൽനിന്ന് 15 മന്ത്രിമാരും ജെഡിയുവിൽനിന്ന് 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയുടെ സഞ്ജയ് കുമാർ സിംഗും സഞ്ജയ് കുമാർ പാസ്വാനും വീണ്ടും മന്ത്രിമാരായി. ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചിയുടെ മകൻ സന്തോഷ് കുമാർ സുമനും രാഷ്ട്രീയ ലോക് മോർച്ചയിലെ ഉപേന്ദ്ര കുശ്വാഹയുടെയും മകൻ ദീപക് പ്രകാശും മന്ത്രിമാരായി.
ദീർഘകാലമായി രാഷ്ട്രീയത്തിൽനിന്നു വിട്ടുനിന്നിരുന്ന എൻജിനിയറിംഗ് ബിരുദധാരിയായ നിഷാന്ത് കുമാർ പിതാവ് നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ മാർച്ചിലാണ് ജെഡിയുവിൽ ചേർന്നു രാഷ്ട്രീയത്തിലെത്തിയത്. രാഷ്ട്രീയപാർട്ടിയിൽ അംഗത്വമെടുത്ത് രണ്ടു മാസത്തിനകം മന്ത്രിയായെന്ന അപൂർവത നിഷാന്തിനു സ്വന്തം.
മെഡിക്കൽ ഡോക്ടറായ ശ്വേത ഗുപ്തയാണ് അപ്രതീക്ഷിതമായി മന്ത്രിയായ മറ്റൊരു പുതുമുഖം. കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പു മാത്രം ജെഡിയുവിൽ ചേർന്നു രാഷ്ട്രീയത്തിലെത്തിയ 44 വയസുകാരിയായ ഡോ. ശ്വേത മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പിൽ ശിവഹാർ മണ്ഡലത്തിൽനിന്നു നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.